Monday, 4 January 2016

കോടതിമുറിയില്‍ നിന്നും അയാള്‍ കലങ്ങിയ കണ്ണുകളും ലക്ഷ്യമില്ലാത്ത മനസ്സുമായി ഇറങ്ങി നടന്നു.പുറത്തെത്തിയതും മുന്നില്‍ കണ്ട ബസ്സിലേക്ക് എവിടേയ്ക്ക് പോകുന്നതാണെന്ന് പോലും നോക്കാതെ കയറി ഇരുന്നു. കോളേജില്‍ പഠിക്കുമ്പോള്‍ പ്രണയവും സൌഹൃദവും ഒക്കെയായി ഒരുപാട് പെണ്‍കുട്ടികളോട് ഇടപഴകിയിരുന്നുവെങ്കിലും ദിവ്യയെ വിവാഹം കഴിച്ച് അമ്മ ചൂണ്ടിക്കാണിക്കുന്ന പെണ്ണിനെ മാത്രമേ വിവാഹം ചെയ്യുകയുള്ളൂ എന്ന് അമ്മയ്ക്ക് കൊടുത്ത വാക്ക് പാലിക്കുകയായിരുന്നു അയാള്‍. പഠിപ്പിനൊത്ത ജോലിയൊന്നും ആവാത്തത്കൊണ്ട് ചെന്നൈയില്‍ സ്വന്തമായി ഒരു ചെറിയ കടയും അല്ലറ ചില്ലറ ബിസിനസ്സും ഒക്കെയായി നഗരത്തിലെ ഭാരിച്ച ചിലവും വീടുവാടകയും നികത്തി വല്യ തരക്കേടില്ലാത്ത ജീവിതം നയിക്കുന്നു..കല്യാണം കഴിഞ്ഞു കുറച്ചു മാസങ്ങള്‍ക്ക് ശേഷം ദിവ്യയെയും ചെന്നൈയിലേക്ക് കൊണ്ടുപോയി.ഇന്നത്തെ കാലത്ത് നഗരത്തില്‍ ഒരു കുടുംബം നല്ലരീതിയില്‍ കഴിഞുപോകണമെങ്കില്‍ എന്തൊക്കെ കാണുകയും കേള്‍ക്കുകയും കണ്ടില്ലെന്നു നടിക്കുകയും വേണമെന്ന് അവിടെ അവള്‍ പടിച്ചുതുടങ്ങുകയായിരുന്നു.. എങ്കിലും അവളുടെ ചില ആവശ്യങ്ങള്‍ നടക്കാതെ വരുമ്പോള്‍ അവള്‍ അയാളെ പഴി പറയുമായിരുന്നു.അങ്ങനുള്ള ആഡംബരചിലവുകള്‍ വേണോ ദിവ്യാ.. എന്ന് ചോതിച്ചാല്‍ 'എല്ലാ സൗകര്യങ്ങളും ഉള്ള ഒരു നല്ല വീട്ടില്‍ ജനിച്ചുവളര്‍ന്നതാ ഞാന്‍ എന്നെ ഇവിടെ കൊണ്ടുവന്നു ഒരു സന്തോഷം പോലും അറിയിപ്പിക്കാതെ നരകിപ്പിക്കുകയാണ് നിങ്ങള്‍' എന്ന് പറഞ്ഞു കണ്ണുകള്‍ നിറയ്ക്കും അതുകേട്ടാല്‍ അയാള്‍ക്കും സങ്കടമാകും കടയിലെ ആവശ്യങ്ങള്‍ മാറ്റിവച്ചു അവളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കും. എന്നോ ഒരുദിവസം നാട്ടിലൊരു സുഹൃത്ത് അവള്‍ക്കൊരു ജോലി ശരിയായിട്ടുണ്ടെന്നു പറഞ്ഞു വിളിച്ചപ്പോള്‍ അവളുടെ വാശിക്ക് വഴങ്ങികൊടുക്കേണ്ടി വന്നു അയാള്‍ക്ക്‌ . ജോലിയ്ക്കായ് നാട്ടിലെത്തിയ അവളെ അയാള്‍ ഫോണില്‍ വിളിക്കുമ്പോള്‍ കടമയ്ക്കെന്നപോലെ എന്തേലും സംസാരിച്ചു അവള്‍ ഫോണ്‍ വയ്ക്കും പിന്നെ പിന്നെ ഫോണ്‍ എടുക്കാതെയും തിരക്കാണ് എന്ന് പറഞ്ഞും അയാളെ അവഗണിച്ചുകൊണ്ടിരുന്നു..പെട്ടന്നൊരു ദിവസം അവള്‍ അയാളോട് തനിക്കു ഡിവോഴ്സ് വേണം എന്ന് ആവശ്യപ്പെട്ടു.അയാളാകെ തകര്‍ന്നുപോയി.. ആരൊക്കെ എന്തൊക്കെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചാലും അവള്‍ അവളുടെ തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുന്നു ..
.
''എഴുന്നേല്‍ക്കെടോ..''
ആ ശബ്ദം കേട്ടാണ്അയാള്‍ സ്വപ്നത്തില്‍ നിന്നുമുണര്‍ന്നതുപോലെ ഞെട്ടി തിരിഞ്ഞു നോക്കിയത്..
തൊട്ടപ്പുറത്ത് സ്ത്രീകളുടെ സീറ്റില്‍ ഇരിക്കുന്ന ഒരാളോട് ഒരുപെണ്‍കുട്ടി നിന്ന് കയര്‍ക്കുന്നു..
''തന്നോട് എഴുന്നേല്‍ക്കാനാണ് പറഞ്ഞത് ഇത് സ്ത്രീകളുടെ സീറ്റാണെന്ന് അറിയില്ലേ ?''
(കണ്ടാല്‍ 25ഓ 26ഓ വയസ്സ് തോന്നിക്കുന്ന പെണ്‍കുട്ടി ഷര്‍ട്ടും ജീന്‍സും കയ്യില്‍ ഒരു പ്രത്യേകരീതിയിലുള്ള വാച്ചും തലയില്‍ ഒരു സ്കാര്‍ഫും ഒക്കെയായി ഒറ്റ നോട്ടത്തില്‍ ഒരു ആണ്‍കുട്ടിയാണെന്ന് തോന്നിക്കുന്നപോലുള്ള വേഷം)
അവിടെയിരുന്ന പയ്യനെ എഴുന്നേല്‍പ്പിച്ചു അവിടെ ഇരിക്കുന്നതിനിടയില്‍ അവളുടെ നോട്ടം ഒന്ന് പാളി അയാളിലേക്കും പോയി . അയാളെ കണ്ടതും അവളുടെ മുഖത്ത് ഉണ്ടായ ഭാവവെത്യാസങ്ങള്‍ അയാള്‍ ശ്രദ്ധിച്ചു..എവിടെയോ കണ്ടു മറന്ന മുഖം എവിടെയാണെന്ന് ഓര്‍ത്തുനോക്കാന്‍ അയാള്‍ ശ്രമിക്കുമ്പോള്‍ അവള്‍ ഒന്ന് തിരിഞ്ഞു നോക്കി....ഉടക്കിയ കണ്ണുകള്‍ പിന്‍വലിക്കുമ്പോഴാണ് അവളുടെ ചുണ്ടിനു താഴെയുള്ള വലിയ മറുക് അയാള്‍ കാണുന്നത്.
അത് അയാളെ ചില ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടുപോയി
ജീവിതതിരക്കിനിടയില്‍ മറന്നുപോയ ക്ലാവ്പിടിച്ച ഓര്‍മ്മകളെ
കഴികിയെടുക്കുമ്പോള്‍ അയാളില്‍ അമ്പരപ്പ് കേറിവന്നു
'''അനുശ്രീ''' അതെ അത് അവള്‍ തന്നെ കോളേജില്‍ തന്നോടൊപ്പം അവളും ഉണ്ടായിരുന്നു. വളരെ സാധുവായ വെളുത്തു മെലിഞ്ഞ പെണ്‍കുട്ടി. കസവുള്ള ചന്ദനകളര്‍ സാരിയും ഉടുത്ത് നെറ്റിയില്‍ ചന്ദനക്കുറിയും തൊട്ട് മുല്ലപ്പൂവും ചൂടി വരുന്ന ദിവസങ്ങളില്‍ അവളുടെ മുഖം ഐശ്വര്യവും ദൈവീകത്വവും തുളുമ്പിനില്‍ക്കുന്നത് പോലെ തോന്നിച്ചത് ഇപ്പോഴും ഓര്‍ക്കുന്നു..
മോഡേണ്‍ ഡ്രസ്സിനോട് താല്പര്യം ഇല്ലാതിരുന്ന അങ്ങോട്ട്‌ മിണ്ടിയാല്‍ പോലും ഇങ്ങോട്ട് മിണ്ടാന്‍ പേടിക്കുന്ന അവള്‍
ഇത്രേം മാറിയിരിക്കുന്നു. hmm അല്ലെങ്കിലും മനുഷ്യന്‍മാര്‍ക്ക് മാറാന്‍ അതിക സമയമൊന്നും വേണ്ടാലോ.. അയാളുടെ ചിന്തകള്‍ക്ക് ചൂടുപിടിച്ചുതുടങ്ങിയതും കണ്ടക്ടര്‍ അയാളെ
തട്ടിവിളിച്ചുകൊണ്ട് ചോതിച്ചു 'ടിക്കറ്റ് എടുത്തോ'
''ഇല്ലാ..''
''എവിടെയ്ക്കാ ?''
''ഇത് എവിടെ വരെ പോകും ?''
''തൊടുപുഴ വരെ പോകും ''
തൊടുപുഴക്ക് ഒരു ടിക്കറ്റ് തന്നോളൂ....
ടിക്കറ്റ് വാങ്ങി പോക്കെറ്റില്‍ ഇട്ട് അവളെയൊന്നു നോക്കി വീണ്ടും ചിന്തകളിലേക്ക് ഊളിയിട്ടു ,, അന്ന് അവള്‍ പഠനം കംബ്ലീറ്റ് ചെയ്യാതെ പാതിയില്‍ നിര്‍ത്തി പോയത് ഓര്‍മയുണ്ട് പിന്നീട് കാണുന്നത് ഇന്നാണ് .. എന്നെ അവള്‍ക്കു മനസ്സിലായിട്ടുണ്ടാവുമോ ? അടുത്ത്പോയി മിണ്ടിയാലോ ? വേണ്ട
അവള്‍ക്കു എന്നെ മനസ്സിലായില്ലെങ്കില്‍ അവള്‍ എങ്ങനെ പ്രതികരിക്കും എന്ന് പറയാന്‍ പറ്റില്ല ബസ്‌ നിറയെ ആളുകളും ഉണ്ട് മാത്രവുമല്ല ഇന്ന് അവള്‍ അന്നത്തെ ആ നിഷ്കളങ്കതയുടെ
സ്വരൂപവുമല്ല..അയാളുടെ മനസ്സിലെ ചിന്തകള്‍ വേണമെന്നും വേണ്ടായെന്നും മാറി മാറി മത്സരിച്ചുകൊണ്ടിരിക്കുമ്പോള്‍
ബസ്സ് നിന്നു.. അവള്‍ എഴുനേറ്റ് അയാളെ ഒന്ന് നോക്കി ധൃതിയില്‍
ബസ്സ് വിട്ടിറങ്ങി..അയാള്‍ നോക്കിയിരിക്കെ അവള്‍ എതിരില്‍ ഉള്ള കോഫീഹൌസിലേക്ക് നടന്നുപോയി..ബസ്സ് മുന്നോട്ടെടുത്തു
പോകാന്‍ തുടങ്ങിയപ്പോള്‍ അയാള്‍ പെട്ടന്ന് എന്തോ നിശ്ചയിച്ചുറപ്പിച്ചപോലെ ചാടിയെഴുന്നേറ്റ്''ആളിറങ്ങണം വണ്ടി നിര്‍ത്തൂ'' എന്ന് വിളിച്ചു പറഞ്ഞു .. ''ചേട്ടാ തൊടുപുഴ ആയില്ല
കുറച്ചുകൂടി പോവണം എത്തിയാല്‍ ഞാന്‍ പറയാം'' കണ്ടക്ടറും പിന്നില്‍ നിന്ന് വിളിച്ചുപറഞ്ഞു..''അല്ലാ..എനിക്കിവിടെ ഒരു
ആവശ്യം ഉണ്ടായിരുന്നു'' .... ''ഹാ..ശരി..'' ഡ്രൈവര്‍ വണ്ടി നിര്‍ത്തികൊടുത്തു.. അയാള്‍ ഇറങ്ങി ആ കോഫീഹൌസിലേക്ക്
നടന്നു കോഫീഹൌസിനു ഉള്ളില്‍ എത്തിയ അയാളുടെ കണ്ണുകള്‍ അവളെ തിരഞ്ഞു അവിടെങ്ങും അവളെ കണ്ടില്ല..അവിടെ നിന്നും
തിരിച്ചിറങ്ങാന്‍ തുടങ്ങിയപ്പോള്‍ ഈ ഷോപ്പിനോട് ചേര്‍ന്ന് ഇടതു
ഭാഗത്തായി ഉദ്യാനംപോലെ തോന്നിക്കുന്ന ഇടത്തില്‍ പ്രണയജോഡികള്‍ക്കായ് നിര്‍മ്മിച്ചത്പോലെ ചെറിയ ടേബിളും
രണ്ടുചെയറുകളും ഒരു നിശ്ചിതകലത്തില്‍ ഇടവിട്ട്‌ ഇടവിട്ട്‌
ഇട്ടിരിക്കുന്നത് കണ്ടു അതിലൊന്നില്‍ അവള്‍ ഇരിക്കുന്നുണ്ടായിരുന്നു..അയാള്‍ അവളുടെ അടുത്തേക്ക് നടന്നു.
കുറച്ചുഅകലെ രണ്ടുപേര്‍ ഇരുന്നു എന്തോ കഴിക്കുന്നത്‌ അല്ലാതെ
അടുത്തെങ്ങും വേറെ ആളുകള്‍ ഇല്ലാത്തത് അയാള്‍ക്ക്‌ ദൈര്യമേകി.. അവള്‍ക്കെതിരില്‍ ഇട്ടിരുന്ന ചെയറില്‍ ഇരുന്നുകൊണ്ട് അയാള്‍ ചോതിച്ചു ''അനുശ്രീ അല്ലെ ?'' അവള്‍
മെനുകാര്‍ഡില്‍ നിന്ന് കണ്ണുകള്‍ എടുത്ത് അയാളെ നോക്കി
തലയൊന്നു ചെറുതായി ചലിപ്പിച്ച് കണ്ണുകള്‍ അടച്ചുതുറന്ന്
അതെയന്ന അര്‍ത്ഥം വരുത്തി.. അവളുടെ മുഖത്ത് ഒരു ചെറിയ
പുഞ്ചിരി പ്രതീക്ഷിച്ച അയാള്‍ നിരാശനായി..
''എന്നെ ഓര്‍മ്മയുണ്ടോ? ഞാന്‍ വിനയചന്ദ്രന്‍ കോളേജില്‍ ഒരുമിച്ച് ഉണ്ടായിരുന്നു'' അതിനു മറുപടിയായി അവളില്‍ നിന്നും വന്നത് ഒരു മറു ചോദ്യമായിരുന്നു..''എന്താ ഇവിടെ ?''
അയാള്‍ എന്തോ പറയാനായി തുടങ്ങിയതും അവളുടെ അടുത്ത ചോദ്യം ''പിസ്സ കഴിക്കുമോ ?'' അയാള്‍ കഴിക്കും എന്ന് തലയാട്ടി
എന്നിട്ട് കോളേജ് കഴിഞ്ഞുള്ള അയാളുടെ ജീവിതത്തിലെ എല്ലാ സംഭവങ്ങളും ഇപ്പോള്‍ നിയമപ്രകാരമുള്ള ഡിവോഴ്സിന്‍റെ
ചടങ്ങുകള്‍ കഴിഞ്ഞു വരുകയാണ് എന്നുവരെ പറഞ്ഞു നിര്‍ത്തി..
അപ്പോഴേക്കും അവര്‍ ഓഡര്‍ ചെയ്തിരുന്ന പിസ്സയും കോഫീയും
കഴിച്ചുകഴിഞ്ഞിരുന്നു.അവള്‍ എഴുന്നേറ്റു ഹാന്‍ഡ്‌വാഷ്‌ ചെയ്യാന്‍ പോയി അയാളും പുറകെ പോയി കൈയും മുഖവും
കഴുകി ടവ്വലുകൊണ്ട് മുഖം തുടയ്ക്കുന്നതിനിടയില്‍ അയാള്‍
പറഞ്ഞു ..'' അനുവിന് ഒരുപാട് മാറ്റങ്ങള്‍ ഉണ്ട് ഞാനിപ്പോഴും ഓര്‍ക്കുന്നു ആ പഴയ അനുശ്രീയെ'' അവള്‍ അതിനു മറുപടി കൊടുക്കാതെ തലതാഴ്ത്തി നടന്നു അയാള്‍ പുറകെ നടന്നുകൊണ്ട്
വീണ്ടും പറഞ്ഞു ''അല്ലാ അനൂന്‍റെ വീട് ഇവിടെയാണോ ?'' അവള്‍
''അല്ലാ'' എന്ന് മറുപടി നല്‍കി .... അവള്‍ കോഫീഹൌസിന്‍റെ
പുറകുവശത്തെക്കാണ് നടക്കുന്നത്..അവിടെ പേരറിയാത്ത ഒരു
നെടുനീളന്‍ മരമുണ്ടായിരുന്നു അതിനു ചുവട്ടിലായി ഒരു സിമന്‍റ്
ബഞ്ചും ഇട്ടിരുന്നു ..കാണാന്‍ നല്ല വൃത്തിയുള്ള സ്ഥലം മറ്റാരും അവിടെ ഉണ്ടായിരുന്നില്ല അവള്‍ ചെന്ന് ആ ബഞ്ചില്‍ ഇരുന്നു അയാളോടും അവിടെ ഇരിക്കാന്‍ ആഗ്യംകാണിച്ചു..അയാള്‍ അവളുടെ അടുത്ത് ചെറിയ അകലം പാലിച്ച് ഇരുന്നു ....
''ഇപ്പോഴും എഴുത്തും വരയുമൊക്കെ ഉണ്ടോ ?'' അവള്‍ ചോതിച്ചു
''ഇല്ലാ ജോലിയൊന്നും ശരിയാകാതെ കുറെയിടങ്ങളില്‍ മാറി മാറി നിന്നു അവസാനം ചെന്നൈയില്‍ ഉള്ള ഒരു സുഹൃത്തിന്‍റെ ഹാര്‍ഡ്‌വെയര്‍ ഷോപ്പില്‍ ചെന്നുപെട്ടു പിന്നെ സ്വന്തമായി ഒരു ഷോപ്പ് തുടങ്ങി പെട്ടന്ന് തന്നെ കല്യാണവും കഴിഞ്ഞു ദാ..ഇപ്പോള്‍ ടിവോഴ്സും അങ്ങനെ ജീവിതം നിയന്ത്രിക്കാനാവാത്ത വേഗതയില്‍ ഓടിക്കൊണ്ടിരിക്കുകയാണ് അതിനിടയ്ക്ക് കലയെ ഓര്‍ത്തുനോക്കാന്‍ പോലും സമയം കിട്ടിയില്ല എനിക്ക് എഴുതാന്‍ അറിയുമായിരുന്നു എന്നത് ഇപ്പോള്‍ അനു പറയുമ്പോഴാണ് ഓര്‍മവരുന്നതുതന്നെ'' .... ''ഉം കോളേജ് മാഗസിനില്‍ അച്ചടിച്ചുവന്ന മിക്ക കഥകളും ഞാന്‍ ഇപ്പോഴും സൂക്ഷിച്ചുവച്ചിട്ടുണ്ട് വിനുവേട്ടാ..'' .. അയാള്‍ ഒരു അമ്പരപ്പോടെ അവളെ നോക്കി ഒരിക്കലും അവളില്‍ നിന്നും അങ്ങനെ ഒരു വിളി അയാള്‍ പ്രതീക്ഷിച്ചില്ലായിരുന്നു.. ''എന്നെ എന്താ വിളിച്ചേ വിനുവേട്ടായെന്നോ ?'' അപ്പോള്‍ അവളുടെ കണ്ണുകളിലെ നരമ്പുകള്‍ ചുവക്കുന്നതും കണ്ണുനീര്‍പൊടിയുന്നതും അയാള്‍ക്ക്‌ കാണാമായിരുന്നു...അവള്‍ തന്‍റെ കൈകൊണ്ടു തലയിലെ സ്കാര്‍ഫ് വലിച്ചൂരി രണ്ടു കൈകള്‍കൊണ്ട് ചുരുട്ടി കണ്ണുകള്‍ തുടച്ചുകൊണ്ട് ചോതിച്ചു ''ഞാന്‍ അങ്ങനെ വിളിച്ചോട്ടെ വിനുവേട്ടാ?'' .. അവളുടെ തലയിലേക്ക് നോക്കിയ അയാള്‍ അമ്പരപ്പില്‍ നിന്ന് അമ്പരപ്പിലേക്ക് ആഴ്ന്നുഇറങ്ങുകയായിരുന്നു...അവളുടെ തല മുണ്ഡനം ചെയ്തിരിക്കുന്നു
കുറച്ചുമുന്‍പ്‌ ബസ്സില്‍ വച്ച് ആദ്യനോട്ടത്തില്‍ പരിഷ്കാരിയെന്നു തോന്നിച്ച ആ പെണ്‍കുട്ടിയല്ല ഇപ്പോള്‍ തന്‍റെ മുന്നില്‍ നില്‍ക്കുന്നത് എന്ന് അയാള്‍ക്ക്‌ തോന്നി..അവളുടെ തലയിലേക്ക് ഇമതല്ലാതെ നോക്കിനിന്ന അയാളോട് അവള്‍ പറഞ്ഞു ''ഏട്ടനെന്താ ഇങ്ങനെ നോക്കുന്നെ അത് ഇപ്പൊ ഒരു കീമോ കഴിഞ്ഞതിന്‍റെ അടയാളമാ അത് നോക്കണ്ടാ വലുതായൊന്നും ഇല്ലാ'' അത് കേട്ടതും അയാള്‍ക്ക് ഭൂമി രണ്ടായ് പിളര്‍ന്നു താന്‍ താഴെപോവും പോലെ തോന്നി.. ഒന്നുംപറയാനാവാതെ നില്‍ക്കുംമ്പോള്‍ അവള്‍ തുടര്‍ന്നു...''എന്നിലെ മാറ്റങ്ങള്‍ എന്ത്കൊണ്ടാണെന്ന് വിനുവേട്ടന് മനസ്സിലാകുന്നുണ്ടോ ? എന്നോട് സഹതാപം കാണിക്കുന്നവരോട് എനിക്ക് വെറുപ്പാണ് വിനുവേട്ടാ..'എന്തെന്നില്ലാത്ത പേടിയും ജീവിതത്തോടുള്ള കൊതിയും മനസ്സില്‍ നിറച്ചുതന്നു പോകും അവര്‍' എന്നെ അറിയാന്‍ ശ്രമിക്കുന്നവരില്‍ നിന്ന് അകന്നു പോകാന്‍ ശ്രമിക്കാറുണ്ട് എന്നിട്ടും അടുക്കുന്നവരോട് ഇല്ലാത്ത ദേഷ്യം കാണിച്ചു വെറുപ്പ്‌ സമ്പാദിക്കും ചിലയിടങ്ങളില്‍ പൊട്ടിത്തെറിച്ച് ചെറുപരിജയം ഉള്ളവരെപോലും അകറ്റിനിര്‍ത്തും അല്ലെങ്കില്‍ അവര്‍ ചോതിക്കുമ്പോള്‍ പറയാന്‍ എനിക്ക് വിശേഷങ്ങള്‍ ഒന്നും ഉണ്ടാവില്ല കണ്ണുനീരല്ലാതെ''... ഇതൊക്കെ കേട്ടുകൊണ്ട് അമ്പരപ്പ് വിടാതെ മിഴിച്ചുനോക്കിയിരിക്കുകയാണ് അയാള്‍...അവള്‍ വീണ്ടും തുടര്‍ന്നു ''എനിക്ക് ഒരു വല്യ ആഗ്രഹവും അതിനേക്കാള്‍ വല്യ ഒരു സ്വപ്നവും ഉണ്ട് വിനുവേട്ടാ''.. ആ ആഗ്രഹം ഇന്ന് സഫലമാകും അതിനുവേണ്ടിയാണ് ഇവിടെ വന്നത് പക്ഷെ സ്വപ്നസാക്ഷാല്‍കാരം എപ്പോഴെന്നു അറിയാന്‍ വയ്യ''.. അതേപടിയുള്ള ഇരിപ്പില്‍തന്നെ ചെറു വിറയലോടെ അയാള്‍ ചോതിച്ചു '' എന്താണ് ആഗ്രഹം ?'' പതറുന്നത് അയാളുടെ വാക്കുകളും കലങ്ങുന്നതു അയാളുടെ മനസ്സുമാണ് അവള്‍ക്കു യാതൊരു കൂസലും ഇല്ലാ ഇപ്പോള്‍ നല്ല പ്രസരിപ്പോടെയാണ് അവള്‍ മറുപടി നല്‍കുന്നത്...'' കഴിഞ്ഞ വര്‍ഷവും ന്യൂഇയറിന്‍റെ പിറ്റേന്ന് ഞാന്‍ ഈ വഴി വന്നിരുന്നു വിനുവേട്ടാ...ഇവിടന്നു കുറച്ചു പോയാല്‍ കുടയത്തൂര്‍ ഉള്ള 'ലൂയി ബ്രെയില്‍ സ്മാരക അന്ധവിദ്യാലയ'ത്തിലേക്ക് അന്ന് അവിടുള്ള കുരുന്നുകളുടെ കൂടെ ഒരു ദിവസം മുഴുവന്‍ അവര്‍ക്ക് ഉള്‍ക്കാഴ്ചയും സന്തോഷവും നല്‍കാനായി ചിലവിട്ടു..തിരിച്ചു വരാന്നേരം അവിടെ ഞാന്‍ ഒരു മാവിന്‍ തൈ നട്ടിരുന്നു അടുത്ത വര്ഷം ഈ സമയം ഞാന്‍ ഇതിനു തടം കീറി വെള്ളമൊഴിക്കാന്‍ വരും അതുവരെ ഇതിനെ നല്ലപോലെ പരിചരിക്കണം നിങ്ങള്‍ എന്ന് ആ കുരുന്നുകളോട് പറഞ്ഞിട്ടാണ് അവിടന്ന് പോന്നത്..ഇടയ്ക്ക് അങ്ങോട്ട്‌ വിളിക്കുമ്പോള്‍ ദീപ്തി സിസ്റ്റര്‍ പറയും അനുചേച്ചി വരുമ്പോഴേക്കും ആ തൈ വളര്‍ത്തി മരമാക്കണം എന്ന് പറഞ്ഞു കുട്ടികള്‍ മത്സരിച്ച് വെള്ളം ഒഴിച്ച്കൊടുക്കാറുണ്ട് അവര്‍ എന്ന് അതിപ്പോള്‍ നന്നായ് വളര്‍ന്നെത്രേ.. അവിടെ പോകണം ആ കുരുന്നുകളോടൊപ്പം ചേര്‍ന്ന് അതിനു തടം എടുക്കണം വെള്ളമൊഴിക്കണം .... ഹ ഹ എനിക്ക് വട്ടാണ് എന്ന് തോന്നുന്നുണ്ടോ വിനുവേട്ടന് ? ഇതൊരു ചെറിയ ആഗ്രഹം ആയിരുന്നുവെങ്കിലും ഇപ്പോള്‍ എനിക്കിത് വലിയ ഒരു ആഗ്രഹമാ വിനുവേട്ടാ.. ഇപ്പോള്‍ ഈ ആഗ്രഹം തീര്‍ത്തില്ലെങ്കില്‍ ചിലപ്പോള്‍ എനിക്കിനി അതിനു കഴിഞ്ഞില്ലെങ്കിലോ''.... അയാളുടെ ചിന്തയും മനസ്സും സങ്കടത്തിന്‍റെയും അമ്പരപ്പുകളുടെയും പിന്നാലെ ഓടുമ്പോഴും അയാള്‍ ഇത് പറഞ്ഞു ... '' എന്താ അനൂ ഇത്.. എന്തൊക്കെയാ പറയുന്നേ.. നിന്‍റെ എല്ലാ ആഗ്രഹങ്ങളും സ്വപ്നങ്ങളും നടക്കും മനസ്സില്‍ നന്മയുള്ളവളാ നീ...ദൈവം അത്രയ്ക്ക് നീചനല്ലാ''...
''അത് സത്യമാ വിനുവേട്ടാ.. ദൈവം നീചനല്ലാ..അതുകൊണ്ടാണല്ലോ അവസാന നാളുകളില്‍ എന്‍റെ ഏക സ്വപ്നത്തെ എന്‍റെ മുന്നില്‍കൊണ്ട് എത്തിച്ചുതന്നത്.''.... അവള്‍ പറയുന്നത് കേട്ട് ഒന്നും മനസ്സിലായില്ലാ എന്ന മട്ടില്‍ അയാള്‍ അവളുടെ മുഖത്ത്നോക്കി ...അപ്പോള്‍ അവള്‍ അയാളുടെ കണ്ണുകളിലേക്കു നോക്കിക്കൊണ്ട്‌ പറഞ്ഞു.. ''ദേവൂനെ മോഹിപ്പിച്ച ഗന്ധര്‍വ്വനെ വശ്യപ്പെടുത്തി തുലാവര്‍ഷരാവുകളിലെ തണുപ്പിനെ ജയിക്കാന്‍ ആ മാറില്‍ പറ്റിച്ചേര്‍ന്നുറങ്ങുന്ന എന്നെ ഞാന്‍ എന്നും സ്വപ്നം കാണാറുണ്ട്‌'' പെട്ടന്നയാളുടെ മുഖത്ത് ആശ്ചര്യവും കണ്ണുകളില്‍ അത്ഭുതവും തെളിഞ്ഞു വന്നു...''അനൂ ഈ വരികള്‍ എങ്ങനെ..? എങ്ങനെ നിനക്കറിയാം ? ഇത് കോളേജ് മാഗസിനില്‍ എന്‍റെ ഗന്ധര്‍വ്വകഥ പബ്ലിഷ് ചെയ്തുവന്ന ദിവസം നീന എനിക്ക് എഴുതിതന്ന വരികളാണ്''
''നീനയെ കണ്ടിട്ടുണ്ടോ വിനുവേട്ടന്‍ ?''
''ഇല്ല അനൂ അവള്‍ എനിക്കൊരു അത്ഭുതവും അഞ്ജാതയും ആയിരുന്നു..എന്‍റെ കഥകളെയും എന്നെയും പുകഴ്ത്തി ഒരു ഡോക്യുമെന്‍ററി മാഗസിനില്‍ അച്ചടിച്ചുവന്നപ്പോഴാണ് ആ പേര് ഞാന്‍ ആദ്യമായി കാണുന്നത്..പിന്നീട് ഓരോ പ്രാവശ്യവും എന്‍റെ കഥ പബ്ലിഷ് ചെയ്തു വരുമ്പോള്‍ എന്‍റെ ബാഗിലോ ബുക്കിനിടയിലോ ആയി കഥയെയും എന്നെയും പ്രശംസിച്ചുകൊണ്ടുള്ള എഴുത്ത് കിട്ടാറുണ്ട് അതാണ്‌ ഞങ്ങള്‍ തമിലുള്ള ബന്ധം..അവളെ ക്കുറിച്ച് അറിയാന്‍ ശ്രമിച്ചപ്പോള്‍ 'നീന' എന്ന പേരിനപ്പുറത്തേക്ക് ഒന്നും അറിയാന്‍ സാധിച്ചില്ല .. പക്ഷെ അവളുടെ എഴുത്തുകളില്‍ നിന്നും ഒന്നുറപ്പാണ് അവള്‍ എന്നെ അതിഗാഡമായി പ്രണയിച്ചിരുന്നു '' ...
അവള്‍ ഒന്ന് ചിരിച്ചുകൊണ്ട് ചോതിച്ചു ''നീനയെ കാണാന്‍ ആഗ്രഹം ഉണ്ടോ വിനുവേട്ടന് ?''
അത് കേട്ടതും അയാളുടെ മുഖം വിടര്‍ന്നത് അയാളുടെ ആഗ്രഹം വെക്തമാക്കി ....
''അവളില്‍ ഒരു അത്ഭുതവും ഇല്ലാ വിനുവേട്ടാ..നീനയും വിനുവേട്ടനുമായുള്ള അപരിചിതത്വം ഇന്ന് തീരുകയാണ് ഇപ്പോള്‍ വിനുവേട്ടന് മുന്നില്‍ നില്‍ക്കുന്നതാണ് നീന''..
''അനൂ..എന്താ..ഞാനീ.. കേള്‍ക്കുന്നത് ? അപ്പോള്‍ നീ...നീയെന്നെ പ്രണയിച്ചിരുന്നോ ?''
''എനിക്കറിയില്ല വിനുവേട്ടാ...എന്തെന്നില്ലാത്ത ഒരിഷ്ട്ടം,വല്ലാത്ത ഒരു ആരാധന എനിക്ക് ഏട്ടനോട് ഉണ്ടായിരുന്നു അതിനെ പ്രണയം എന്ന് വിളിക്കാമോ എന്ന് എനിക്കിപ്പോള്‍ സംശയമാണ്.. പക്ഷെ എന്‍റെ സ്വപ്നം അത് സത്യമാണ്.... ഒരു കുഞ്ഞെന്നപോലെ ആ മാറില്‍ പറ്റിച്ചേര്‍ന്നുറങ്ങാന്‍ എനിക്കിപ്പോഴും കൊതിയുണ്ട് എന്‍റെ ആദ്യത്തെയും അവസാനത്തെയും സ്വപ്നമാണത് ഏട്ടാ''...
അയാള്‍ സ്വബോധം വീണ്ടെടുത്തപോലെ ശ്വാശം ഉള്ളിലേക്ക് ആഞ്ഞെടുത്തുവിട്ട്കൊണ്ട് അവളോട്‌ ചോതിച്ചു... ''അനൂ..നിന്‍റെ ഇഷ്ട്ടം അന്ന് എന്നോട് തുറന്നു പറയാമായിരുന്നില്ലേ?
''അന്ന് വിനുവേട്ടന് ചുറ്റും ആരാധികമാര്‍ അല്ലാലോ എല്ലാം കാമുകിമാര്‍ ആയിരുന്നല്ലോ ഞാന്‍ എന്‍റെ ഇഷ്ട്ടം തുറന്നു പറഞ്ഞാലും വിനുവേട്ടനോട് പ്രണയം പറയുന്ന നൂറില്‍ ഒരു പെണ്ണായിപ്പോയേനെ ഞാനും..എന്‍റെ പ്രണയം എന്‍റെ മനസ്സിന് മാത്രം സ്വന്തമാണ് അതൊരിക്കലും വിനുവേട്ടനോട് പോലും അറിയിക്കണം എന്ന് അന്ന് എനിക്ക് തോന്നിയിട്ടില്ല..പിന്നെ അവര്‍ക്കിടയില്‍നിന്നും എന്നെ മാറ്റിനിര്‍ത്തി വിനുവേട്ടന്‍ കാണണം എന്ന ആഗ്രഹമാണ് ആ ഡോക്യുമെന്‍ററിയും വ്യാജപേരില്‍ അയച്ചുകൊണ്ടിരുന്ന മറുപടികളും''
അയാള്‍ പാതിനിറഞ്ഞ കണ്ണുകളുമായി അവളോട്‌ പറഞ്ഞു ..
''അനൂ..ഇപ്പോള്‍ നിന്‍റെ മാത്രം സ്വപ്നമായി ഞാന്‍ എന്നും നിന്‍റെ കൂടെ ഉണ്ടാവും എന്ന് പറഞ്ഞാല്‍ എന്‍റെ പോരായ്മകളും കുറവുകളും മറന്ന് നിന്നോടുള്ള സഹതാപം കാണിക്കലാണെന്നു നിനക്ക് തോന്നാം..പക്ഷെ എന്നിലെ കുറവുകളെല്ലാം ഇപ്പോള്‍ നിനക്ക് അറിയാവുന്നതല്ലേ അത് മനസ്സിലാക്കി എനിക്കൊരു ജീവിതം തരാന്‍ നീ തയ്യാറാണോ അനൂ??....
അത് കേട്ടതും അവളുടെ നിയന്ത്രണം ലഘിച്ച് കണ്ണുനീര്‍ കുമിളകള്‍ തറയില്‍ വീണു ചിന്നിചിതറി..
''കുറവുകളിലേക്ക് നോക്കുകയാണെങ്കില്‍ ഞാനല്ലേ വിനുവേട്ടാ മുന്നില്‍...വിനുവേട്ടന്റെ ജീവിതത്തില്‍ ഇന്ന് നടന്ന ആ ചടങ്ങ് എന്‍റെയും ജീവിതത്തില്‍ നടന്നുകഴിഞ്ഞതാണ്... കല്യാണപിറ്റേന്ന് വല്ലാത്ത തലവേദന ഉണ്ടായി ഇടയ്ക്ക് ഇങ്ങനെ വരുന്നതുകൊണ്ട് ഞാന്‍ ടാബ്ലെറ്റ് കയ്യില്‍ കരുതിയിരുന്നു പക്ഷെ അന്ന് എന്ത് മരുന്നു കഴിച്ചിട്ടും ഫലമില്ലാതായി അവസാനം തളര്‍ന്നു മയങ്ങിവീണപ്പോഴാണ് അവര്‍ ഹോസ്പിറ്റലില്‍ എത്തിച്ചത് പരിശോധിച്ച ഡോക്ടര്‍ക്ക് സി.ടി സ്കാന്‍ എടുത്തു നോക്കണം എന്ന് നിര്‍ബന്ധം അത് കഴിഞ്ഞു അതിന്‍റെ റിസള്‍ട്ട് എന്നെ കാണിക്കും മുന്നേ അപ്പോള്‍ തന്നെ .. എം.ആര്‍.ഐ..എടുത്തു നോക്കണം എന്ന് ..ധൃതി പിടിച്ച് ആ തണുത്ത മുറിയിലേക്ക് എന്നെ കൊണ്ടുപോയി..ശരീരവും മനസ്സും മരവിച്ച് ആ പ്രത്യേക മിഷ്യനുള്ളില്‍ കിടക്കുമ്പോള്‍ എനിക്ക് അപ്പോള്‍ തന്ന ഇന്‍ജെക്ഷന്‍ എന്നെ ഒന്ന് കൊന്നിരുന്നെങ്കില്‍ എത്ര നന്നായേനെ എന്ന് അതില്‍ കിടന്നിരുന്ന ഒന്ന് രണ്ടു മണിക്കൂറിനുള്ളിലെ ഏതോ ഒരു നിമിഷത്തില്‍ ഞാന്‍ ആത്മാര്‍ത്ഥമായി ആഗ്രഹിച്ചിരുന്നു വിനുവേട്ടാ..അത് കഴിഞ്ഞു വിധക്തഓപ്രേഷന്‍ വേണമെന്ന് പറഞ്ഞപ്പോള്‍ ഞാന്‍ സമ്മതിച്ചില്ല.വാശിപിടിച്ചു .എനിക്കെന്തോ അപ്പോള്‍ അങ്ങനെ തോന്നി..എന്‍റെ ഭര്‍ത്താവിന്റെ വേഷം കെട്ടിയ ആളോട് ഡോക്ടര്‍ പറഞ്ഞെത്രെ മരുന്നു കഴിച്ചു മാറണമെങ്കില്‍ 8 വര്‍ഷം മരുന്നു കഴിക്കണം എന്നാലും സംശയാണ് അതും അല്ലാതെ
അതുവരെ കുഞ്ഞുങ്ങളെക്കുറിച്ച് ചിന്തിക്കുകയേ വേണ്ടാ എന്ന് ..അവിടന്ന് നേരെ ഞാന്‍ എന്‍റെ വീട്ടിലേക്കാണ് പോയത്..ഞാന്‍ പ്രതീക്ഷിച്ചപോലെ തന്നെ അയാള്‍ കുറച്ചു മാസങ്ങള്‍ക്കുള്ളില്‍ ഡിവോഴ്സ് നോട്ടിസ് അയച്ചു ഞാനും സന്തോഷത്തോടെ സമ്മതിച്ചു...അന്ന് മരണത്തെക്കുറിച്ച് ചിന്തിച്ചിരുന്നെങ്കിലും ഇപ്പോള്‍ തോന്നുന്നു ഇത്രേം നാള്‍ എനിക്ക് നീട്ടികിട്ടിയത് ഈ ഒരു നിമിഷത്തിനു വേണ്ടിയാണെന്ന്''. ...അവള്‍ അയാളുടെ അടുത്ത് ചേര്‍ന്ന് ഇരുന്ന് തോളില്‍ ചാഞ്ഞ് അയാളുടെ കൈകളെ വിരിഞ്ഞുമുറുക്കിപ്പിടിച്ചു..എന്നിട്ട് വീണ്ടും പറഞ്ഞു
''എന്‍റെ സ്വപ്നം സഫലമാക്കിതരാനാണ് വിനുവേട്ടന്‍ ഇപ്പോള്‍ വിളിക്കുന്നത്‌ അതിലും വലുതായി എനിക്കിപ്പോള്‍ വേറെയൊന്നും ഇല്ലതാനും പക്ഷെ ആ സ്വപ്നം സത്യമാകാന്‍ ഞാന്‍ സ്വയം കുറച്ച് കാലതാമസം നിശ്ചയിക്കുകയാണ് ഈ ജനുവരി 17 ന് കോയമ്പത്തൂര്‍ kG ഹോസ്പിറ്റലില്‍ വച്ച് എന്നെ കീറിമുറിച്ചോളാനുള്ള സമ്മതപത്രം ഒപ്പിട്ടുകൊടുത്തിട്ടുണ്ട്‌..അന്ന് ചിലപ്പോള്‍ ആത്മാവിനു ശരീരം വിട്ടുപോകണം എന്ന് തോന്നിയാലും ഈ ശരീരത്തില്‍ നിന്നുകൊണ്ട് ആത്മാവ് കണ്ട സ്വപ്നം അടുത്തുണ്ടെന്ന ഓര്‍മയില്‍ അത് സഫലമാക്കാനായെങ്കിലും ഇതില്‍ തന്നെ പിടിച്ചുനില്‍ക്കാന്‍ തോന്നിയാലോ''......
അത് പറയുമ്പോള്‍ വല്ലാത്തൊരു പ്രതീക്ഷ ആ കണ്ണുകളില്‍ നിറഞ്ഞു നില്‍ക്കുന്നത് അയാള്‍ക്ക്‌ കാണാന്‍ കഴിഞ്ഞു.. അയാള്‍ അവളുടെ കയ്യില്‍ ഒന്ന് മുറുക്കിപിടിച്ചു...
അവള്‍ തുടര്‍ന്നു പറഞ്ഞു ...... ''അത് കഴിഞ്ഞു ഞാന്‍ വരും എന്‍റെ ഏട്ടനെ കാണാന്‍ എന്‍റെ ഇഷ്ട്ടം തുറന്നു പറയാന്‍ എന്‍റെ സ്വപ്‌നങ്ങള്‍ സാധിച്ചെടുക്കാന്‍''
ഇതെല്ലാം കേട്ടുകൊണ്ട് കണ്ണുകള്‍തുടച്ച് കൊണ്ട് അയാള്‍പറഞ്ഞു
''ഇല്ലാ അനൂ ഇനി ഒരു കാലതാമസവും നമ്മള്‍ക്കിടയില്‍ ഇല്ലാ..ഇനി നിന്നെ ഒരു നിമിഷം പോലും തനിച്ചാക്കില്ലാ ഞാന്‍ നിന്‍റെ ദേഹം വെടിയാന്‍ ആത്മാവിനു കഴിയുമെങ്കില്‍ അത് എന്‍റെ ആത്മാവ് വന്നു വിളിക്കുമ്പോള്‍ മാത്രമായിരിക്കും''
അവള്‍ അവനെ നോക്കികൊണ്ട് ചോതിച്ചു
''വിനുവേട്ടന്‍ കാത്തിരിപ്പിന്‍റെ സുഖം അനുഭവിച്ചിട്ടുണ്ടോ? ..അങ്ങനെ ഒന്ന് ഉണ്ട് വിനുവേട്ടാ..കിട്ടുമെന്ന് ഉറപ്പില്ലാത്തതിനുവേണ്ടിയുള്ള കാത്തിരിപ്പിന് ഒരു വേദനയോടെയുള്ള സുഖമുണ്ടാകും അത് അനുഭവിക്കാന്‍ മനസ്സിന് അറിയണം എന്നുമാത്രം ഇത്രേം കാലം ഞാന്‍ അനുഭവിച്ചതും അതാണ്‌ ...ഇനിയെനിക്ക് അനുഭവിക്കേണ്ടത് കിട്ടുമെന്ന് ഉറപ്പുള്ള കൈയ്യെത്തും ദൂരത്തുള്ള സ്വപ്നത്തിനു വേണ്ടിയുള്ള കാത്തിരിപ്പിന്‍റെ സുഖമാണ്..ഇനിയുള്ള കുറച്ചു ദിവസങ്ങള്‍ ഞാനത് അനുഭവിച്ചോട്ടെ..അത് കഴിഞ്ഞാല്‍ എന്‍റെ സ്വപ്നം പൂര്‍ണ്ണതയില്‍ എത്തും അവിടെ അവസാനിച്ചാല്‍ മതി എന്‍റെ കാത്തിരിപ്പ്‌''..
എന്തോ പറയാനായി മുതിര്‍ന്ന അവനെ തടഞ്ഞുകൊണ്ട് അവള്‍ വീണ്ടും പറഞ്ഞു ''ഞാന്‍ വരും വിനുവേട്ടാ തീര്‍ച്ചയായും ഞാന്‍ തിരിച്ച് വരും എന്‍റെ സ്വപ്നമെന്ന വിനുവേട്ടനിലേക്ക്'' ..
അത് പറഞ്ഞു അവള്‍ അവിടെ നിന്നും എഴുനേറ്റു'' ഇപ്പോള്‍ ഞാന്‍ എന്‍റെ ആഗ്രഹം പൂര്‍ണ്ണതയില്‍ എത്തിക്കാന്‍ കുടയത്തൂരിലേക്ക് പൊയ്ക്കോട്ടേ ?'' എന്ന് ചോതിച്ച്‌ കൈ വീശിക്കാണിച്ച് തിരിഞ്ഞു നടന്നു പോകുന്ന അവളെ നോക്കി അയാളപ്പോള്‍ മനസ്സില്‍ കാത്തിരിപ്പിന്‍റെ പുതിയൊരു വര്‍ണ്ണാഭമായ സ്വപ്നം നെയ്തെടുക്കുകയായിരുന്നു

No comments:

Post a Comment