Thursday, 11 February 2016

ഒരുപാട് വിഷമം വരുമ്പോള്‍ നമ്മള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ അടുത്തൊരാള്‍ ഉണ്ടാവുക.... എത്ര ആശ്വാസമാണത്.....
അങ്ങനെ ഒരവസ്ഥയില്‍ അടുത്തുള്ള ആള്‍ നമ്മള്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ലെങ്കിലോ?...അതൊരു മരണവേദന ആയിരിക്കും ഞാന്‍ ഇന്നലെ അനുഭവിച്ചപോലെ.....ഇപ്പോഴൊക്കെ ഞാന്‍ എന്തിനും ഏതിനും എന്‍റെ നട്പുതോഴി ജോതിലക്ഷ്മിയുടെ അടുത്തേക്കാണ് ഓടിപോവുന്നത്..ഇന്നലെ വീട്ടില്‍ എനിക്ക് മാത്രം വേദനതരുന്നതരത്തിലുള്ള ഒരു സംഭവം ഉണ്ടായി...അത് ആലോചിച്ചു സങ്കടം സഹിക്കവയ്യാതെയായപ്പോഴും ഞാന്‍ ഓടി ചെന്നത് അവളുടെ അടുത്തേക്ക്...ഒന്നിനും വേണ്ടിയല്ല എന്‍റെ മേല്‍ തെറ്റില്ലെന്ന് ആരുടെ മുന്നിലും തെളിയിക്കുകയും വേണ്ടാ...... ..... എനിക്ക് പറയാനുള്ളത് ഒരു നിമിഷം നിന്ന് കേട്ടിരുന്നെങ്കില്‍ അത് മാത്രം മതിയായിരുന്നു എനിക്ക് വല്യ ആശ്വാസമാകാന്‍...പക്ഷെ അവള്‍ ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ തയ്യാറായില്ല .....അവളുടെ സന്തോഷം പങ്കിടാനായിരുന്നു അവള്‍ കൂടുതല്‍ ഉത്സാഹം കാണിച്ചത്‌...
ആരോടും പരിഭവം കാണിക്കാന്‍ അറിയില്ലെനിക്ക്‌...എന്നോട് ദേഷ്യം കാണിച്ചവരോടുപോലും ഇഷ്ട്ടം കാട്ടിയിട്ടേയുള്ളൂ ഞാന്‍ ....ഇപ്പൊള്‍ പോലും എന്നെ നോവിച്ച ആ സംഭവം എഴുതിക്കാണിക്കാന്‍ വേണ്ടിയല്ല ഞാന്‍ ഇവിടെ വന്നത് ...എത്ര മൃദുവായി ആരെയും വേദനിപ്പിക്കാതെ എഴുതാന്‍ ശ്രമിച്ചാലും അതില്‍ എവിടെയൊക്കെയോ എന്‍റെ പ്രിപ്പെട്ടവരെ ഞാന്‍ തരം താഴ്ത്തിക്കാണിക്കും പോലെ ആവും ....എല്ലാം മറന്നിരിക്കുന്ന ഒരുസമയം പിന്നീട് എപ്പോഴെങ്കിലും ഇത് ഞാന്‍ വായിക്കുകയാണെങ്കില്‍ വീണ്ടും വിഷമം ഉണ്ടാക്കുന്ന ഒരു സന്ദര്‍ഭം ആവും അത് ....
ഒരു നിമിത്തം പോലെ ഇന്നലെതന്നെ ഒരു റഷ്യന്‍ കഥ വായിക്കാനിടയായി ....സംഭവങ്ങള്‍ വേറെ വേറെ ആണെങ്കിലും അതിലെ കഥാപാത്രത്തിന്‍റെയും എന്‍റെയും മാനസികാവസ്ഥ ഏതാണ്ട് ഒരേപോലെ ആണെന്ന് തോന്നി ..ശരിക്കും ഞാന്‍ അനുഭവിച്ച വേദന മറ്റൊരാളുടെ മനസ്സിലും ഞാന്‍ കണ്ടു ...ഒരു ചെറു കഥ ആണത് അതിനെ ഒന്നൂടെ ചുരുക്കി നിങ്ങള്‍ക്ക് പറഞ്ഞുതന്നിട്ട് എനിക്ക് പറയാനുള്ളത് പറയാം .....
കൊടും മഞ്ഞുപെയ്തുകൊണ്ടിരിക്കുന്ന ഒരുദിവസം ഒരു കുതിരവണ്ടിക്കാരന്‍ വാടകയ്ക്ക് ആള്‍ വരുന്നതും കാത്ത് ഇരിക്കുകയാണ് ...അയാളുടെ മുഖം കണ്ടാല്‍ അറിയാം എന്തോ ഒന്ന് മനസ്സില്‍ കിടന്നു പുഴുങ്ങി വിമ്മിഷ്ടം അനുഭവിച്ചുകൊണ്ടിരിക്കുകയാണ്
ഉച്ചകഴിഞ്ഞു വൈകുന്നേരം ആയി ഒരു വാടകപോലും കിട്ടിയില്ല ..ഇനി വണ്ടി ഓടിച്ചു തിരിച്ചുപോകുക അല്ലാതെ വേറെ നിവര്‍ത്തിയില്ല ...തിരിച്ചുപോകാന്‍ ഒരുങ്ങുമ്പോള്‍ ഒരു സൈനികഉദ്യോഗസ്ഥന്‍ വരുന്നു... അയാള്‍ വണ്ടിയില്‍ കയറുന്നു..കുതിര വണ്ടിക്കാരന്‍ മുഖത്ത് സന്തോഷം വരുത്തി വണ്ടിയെടുക്കുന്നു..
(കുതിര വണ്ടിക്കാര്‍ക്ക്‌ പൊതുവേ ഉള്ള ഒരു സ്വഭാവമാണ് ഇടയ്ക്കു ഇടയ്ക്ക് തിരിഞ്ഞു നോക്കി പുറകില്‍ ഇരിക്കുന്നവരോട് സംസാരിച്ചുകൊണ്ടേ വരും..അത് വെറുപ്പിക്കല്‍ അല്ലാ.. മറിച്ച് അവരുടെ രീതിയിലുള്ള ഒരു സ്നേഹപ്രകടനമാണ്) അതുപോലെ ഈ കുതിരവണ്ടിക്കാരന്‍ പിന്നില്‍ ഇരിക്കുന്ന ഓഫീസറോട് എന്തോ പറയാനായി തുനിഞ്ഞതും .. ആ ഓഫീസര്‍ പൊട്ടിത്തെറിച്ച് ദേഷ്യത്തോടെ അലറി...''ഹേ......പിശാചേ...എവിടെ പോകുന്നു നിങ്ങള്‍ ? നിങ്ങള്‍ക്ക് വണ്ടി ഓടിക്കാന്‍ അറിയുമോ ? വലതുവശത്തേക്ക് പോ'' ....എന്നൊക്കെയുള്ള ശകാരവാക്കുകളാല്‍ കുതിരവണ്ടിക്കാരനെ നോവിച്ചു...
(ഉയര്‍ന്ന പദവി കിട്ടുമ്പോള്‍ ചില ആളുകള്‍ അങ്ങനെയാണ് താഴ്ന്നവരെ കാണുമ്പോള്‍ ഒരുതരം പുച്ഛം.).. അപ്പോള്‍ കുതിരവണ്ടിക്കാരന് പറയാന്‍ ഉണ്ടായിരുന്നത് അയാളുടെ കണ്ണിലൂടെ പുറന്തള്ളപ്പെടുന്നുണ്ടായിരുന്നു...പിന്നെയും ആ ഓഫീസര്‍ എന്തൊക്കെയോ പിറുപിറുത്തുകൊണ്ടേ ഇരിക്കുന്നുണ്ടായിരുന്നു ...ഒരിടം എത്തിയപ്പോള്‍ അയാള്‍ ഇറങ്ങി പോയി ....
അവിടെ നിന്നും തിരിക്കുമ്പോള്‍ മൂന്നു യുവാക്കള്‍ വണ്ടിയില്‍ കയറുന്നു.. വണ്ടിയില്‍ കയറുമ്പോഴേ അവര്‍ ഉച്ചത്തില്‍ സംസാരിക്കുകയും പൊട്ടിച്ചിരിക്കുകയും ചെയ്യുന്നുണ്ട്... കുതിരവണ്ടിക്കാരന്‍ എന്തോ പറയാനായി തിരിഞ്ഞു നോക്കുന്നു അവര്‍ അയാളെ ശ്രദ്ധിക്കുന്നേയില്ല ..അവര്‍ തമ്മില്‍ തമ്മില്‍ സംസാരിക്കുകയും കളിയാക്കുകയും പൊട്ടിച്ചിരിക്കുകയും ഒക്കെയായി ഇരട്ടലഹരിയിലാണ് ആവര്‍ (ഇരട്ട ലഹരി എന്നുവച്ചാല്‍ എന്താണെന്ന് മനസ്സിലായോ ? മദ്യം തരുന്ന ലഹരി ഒന്നാമത് യൌവ്വനത്തിന്‍റെ ലഹരി രണ്ടാമത് ) കുതിരവണ്ടിക്കാരനു പറയാനുള്ളത് അടിവയറ്റില്‍നിന്നും ഉരുണ്ടുവന്നു തൊണ്ടയില്‍ നില്‍ക്കുന്നുണ്ട് ആ പാവത്തിന്‍റെ ..തിരിഞ്ഞു നോക്കുമ്പോഴും പറയാന്‍ ശ്രമിക്കുമ്പോഴും അവര്‍ അയാളെ വകവക്കുന്നില്ല ...ആ പാവം സങ്കടം ഒതുക്കിപ്പിടിച്ചു വണ്ടിയോടിക്കുന്നു അവര്‍ക്ക് ഇറങ്ങാനുള്ള സ്ഥലം ആയതും ഇറക്കിവിടുന്നു...നേരം ഒരുപാട് വൈകി കാശ് കുറവേ കിട്ടിയിട്ടുള്ളൂ.. വേറെ വഴിയില്ല ..... അയാള്‍ തിരിച്ചു അയാളുടെ വാസസ്ഥലത്തേക്ക് വരുന്നു..വണ്ടി ഒരു ഓരം ചേര്‍ത്ത് നിര്‍ത്തി കുതിരയെ എന്നും കെട്ടാറുള്ള സ്ഥലത്ത് കെട്ടിയിട്ട് ഉറങ്ങുന്ന സ്ഥലത്തേക്ക് വരുന്നു ....
എപ്പോഴും ഉറങ്ങാന്‍ വരുമ്പോള്‍ ഒരു ചെറിയ പയ്യന്‍ അയാള്‍ക്ക്‌വേണ്ടി കാത്തിരിക്കുന്നുണ്ടാകും അവര്‍ അന്നത്തെ സംഭവങ്ങള്‍ ഒക്കെ സംസാരിച്ചു ഭക്ഷണം ഒക്കെ കഴിച്ചു ഒരുമിച്ചേ ഉറങ്ങാറുള്ളൂ..പക്ഷെ എന്തോ . അന്ന് അയാള്‍ വരുമ്പോഴേക്കും ആ പയ്യന്‍ ഉറങ്ങിക്കഴിഞ്ഞിരുന്നു.. അയാള്‍ക്ക്‌ എന്ത് ചെയ്യണം എന്ന് അറിയുന്നില്ലാ കുറച്ചു നേരം ആ പയ്യനെ നോക്കി അങ്ങനെ നില്‍ക്കുന്നു...ആരോടെങ്കിലും ഒന്ന് മിണ്ടാന്‍ പറ്റിയിരുന്നെങ്കില്‍ തന്‍റെ മനസ്സിലെ ഭാരം കുറച്ചു കുറഞ്ഞേനെ എന്ന് അയാള്‍ ആഗ്രഹിക്കുന്നു..
അയാളുടെ തൊണ്ടയില്‍ കുരുങ്ങിക്കിടന്നിരുന്ന വാക്കുകളെല്ലാം നിറഞ്ഞു തുളുമ്പുന്നുണ്ട് കണ്ണുകളില്‍.. നേരെ അയാള്‍ കുതിരയുടെ അടുത്തേക്ക് പോകുന്നു കുതിരയോട് ചേര്‍ന്ന് നിന്ന് കഴുത്തില്‍ ചുറ്റിപ്പിടിച്ച് ചെവിയില്‍ പറയുന്ന പോലെ ഇങ്ങനെ പറയുന്നു ...
''ദാരിദ്ര്യം കൊണ്ട് ആത്മഹത്യയുടെ വക്കില്‍ എത്തിയപ്പോഴാണ് ഭാര്യയേയും മക്കളെയും രക്ഷിക്കാനായി നാടുവിട്ട് ഈ നാട്ടിലേക്ക് വന്നത് ....ചെറിയ മകനു അസുഖം വളരെ കൂടുതല്‍ ആയി ഹോസ്പിറ്റലില്‍ ആയിരുന്നു ...പണം കുറച്ചെങ്കിലും കൊടുത്തയച്ചാലേ ചികിത്സനടക്കുകയുള്ളൂ .. അതിനു വേണ്ടിയാണ് ഈ മരണപ്പാച്ചിലെല്ലാം.....ഇന്ന് കാലത്ത് ഒരു ലെറ്റര്‍ വന്നിരുന്നു ..എന്‍റെ മകന്‍ ഇപ്പോള്‍ ജീവനോടെയില്ലാ''...... ഇങ്ങനെ പറഞ്ഞിട്ട് കുതിരയുടെ മേല്‍ മുഖം നന്നായി അമര്‍ത്തി അയാളുടെ കണ്ണുനീര്‍ തുടച്ചുകൊണ്ട് വീണ്ടും കുതിരയുടെ ചെവിയില്‍ പറയുന്നു ...നിനക്കൊരു കുഞ്ഞുണ്ടായി ആ കുഞ്ഞിനു ഇതുപോലെ എന്തെങ്കിലും സംഭവിച്ചാല്‍ നിനക്കും ഒരുപാട് സങ്കടം ഉണ്ടാവും അല്ലേ ??? ........

ഇങ്ങനെയാണ് ആ കഥ അവസാനിക്കുന്നത് ''ആന്‍റ്ണ്‍ ഷെഖോവ്'' എഴുതിയ ''ഗ്രീഫ്'' എന്ന കഥയുടെ രത്നച്ചുരുക്കമാണിത്......ഈ കഥ പറയാനല്ല ഞാന്‍ എഴുതിതുടങ്ങിയത്..പക്ഷെ ഈ കഥയുടെ ആഴം ഒന്ന് ചിന്തിച്ചുനോക്കിയാല്‍ നമ്മള്‍ക്ക് മനസ്സിലാവും നമ്മള്‍ക്ക് ചുറ്റും ഉള്ള പലരും ആ സൈനികഉദ്യോഗസ്ഥനെപ്പോലെയും ആ മൂന്നു പേരെപ്പോലെയും ആണെന്ന് ...നമ്മുടെ തൊട്ടടുത്ത്‌ ഇരിക്കുന്ന അല്ലെങ്കില്‍ നമ്മള്‍ക്ക്കൂടെ തന്നെയുള്ള ആളുകളുടെ സങ്കടങ്ങളും വേദനകളും നമ്മള്‍ക്ക് കാണാന്‍ കഴിയുന്നില്ലാ.... .......
നമ്മള്‍ നമ്മുടെ ഓഫീസിലേക്ക് കടന്നുപോകുമ്പോള്‍ ഉറ്റമിത്രത്തോട്‌ ഒരു ഹായ് പറഞ്ഞു നടക്കുമ്പോള്‍ തിരിച്ചു പറയുന്ന ഹായ് എന്നും പറയുന്ന പോലെ സന്തോഷമായി ഇല്ലാ എങ്കില്‍, അടുത്ത്പോയി ഒന്ന് കൈ കൊടുക്കുമ്പോള്‍ എന്നും ഉള്ളപോലെ സന്തോഷത്തിന്‍റെ ഇറുക്കം ഇല്ലാ എങ്കില്‍, ഉച്ചഭക്ഷണ സമയം അടുത്ത് വന്നു ഇരുന്ന് ടിഫെന്‍ ബോക്സ് എടുത്തു എന്തോ ആലോചിച്ചു തുറക്കുകയും അടക്കുകയും പിന്നെയും തുറന്നു എന്തെങ്കിലും കഴിച്ചെന്നുവരുത്തി എണീറ്റ്‌ പോകുന്നു ....... നിങ്ങളില്‍ എത്ര ആളുകളുടെ കണ്ണില്‍ ഈ കാഴ്ചകള്‍ ശരിയായ രീതിയില്‍ കാണാന്‍ കഴിയും ? നിങ്ങളില്‍ എത്ര ആളുകള്‍ക്ക് അവരുടെ മനസ്സ് വിഷമിക്കുന്നുണ്ടെന്ന് മനസ്സിലാക്കാനാവും ?... നിങ്ങളില്‍ എത്ര ആളുകളുടെ മനസ്സില്‍ ഇതുപോലുള്ള കാഴ്ചകള്‍ പതിയും ?......... ഇല്ലാ ഇതൊക്കെ മനസ്സിലാക്കുന്നവരും കാണുന്നവരും കുറവാണ്..
മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും ഒക്കെ ഉള്ള ഒത്തൊരുമയും സ്നേഹവും ഇല്ലാതായിപ്പോയോ നമ്മള്‍ക്ക് ?..
ഒരു കാക്ക എന്തെങ്കിലും മുറിവ്പറ്റി താഴെവീണാല്‍ എവിടെനിന്നൊക്കെയോ എല്ലാ കാക്കകളും പറന്നുവന്നു കരഞ്ഞു ബഹളം ഉണ്ടാക്കി അതിനുചുറ്റും കൂടി അതിനെ രക്ഷിച്ചെടുക്കാന്‍ ശ്രമിക്കും.... ഒരു നായ വേദന താങ്ങാന്‍ ആവാതെ ഓരിയിട്ടാല്‍ അടുത്തുള്ള എല്ലാ നായകളും ഉച്ചത്തില്‍ ഓരിയിട്ട് കരയാന്‍ തുടങ്ങും ....
ഇല്ലാ... ഞാനിവിടെ എത്രയൊക്കെ പറഞ്ഞാലും നിങ്ങള്‍ക്കത് മനസ്സിലാകില്ല കാരണം എനിക്കൊരു അനുഭവം വരുന്നത് വരെ ഞാനും ഇതൊന്നും കാണാന്‍ ശ്രമിച്ചിട്ടില്ലായിരുന്നു ....നമ്മള്‍ക്ക് നമ്മുടെ വേദനയും നമ്മുടെ കാര്യങ്ങളും മാത്രമാണ് വലുതായി തോന്നാറുള്ളത് ... ,മറ്റുള്ളവര്‍ക്കും ഒരു മനസ്സ് ഉണ്ടെന്നോ അതിലും നൊമ്പരം വരുമ്പോള്‍ നമ്മള്‍ക്ക് വേദനിക്കും പോലെ തന്നെയാണ് അവര്‍ക്കും ഉണ്ടാകുക എന്ന് അറിയാമെങ്കിലും ആരും അത് ചിന്തിക്കില്ലാ.... സ്വാര്‍ത്ഥതക്ക് മുന്നില്‍ സ്നേഹവും മനുഷ്യത്വവും അലിഞ്ഞു ഇല്ലാതായി പോകുന്നു......നമ്മുടെ പ്രിയപ്പെട്ടവരുടെ മുഖം ഒന്ന് വാടിയാല്‍,എന്നത്തേയും പോലെ അവരുടെ മുഖത്ത് പ്രസരിപ്പ് ഇല്ലെങ്കില്‍. സ്നേഹത്തോടെ അടുത്ത്പോയി മിണ്ടാം തെറ്റില്ലാ പക്ഷെ ഉപദേശങ്ങളും സമാധാനവാക്കെന്നപേരിലുള്ള പാഴ്വാക്കുകളും കൊണ്ട് അവരെ വീണ്ടും കൊല്ലാതെ അവര്‍ക്ക് പറയാന്‍ ഉള്ളത് എന്തെന്ന് നിന്ന് സമാധാനമായി കേള്‍ക്കുക... അപ്പോള്‍ അവര്‍ക്ക് കിട്ടുന്ന ആശ്വാസം നിങ്ങളുടെ ഒരു സമാധാനവാക്കിലും കിട്ടില്ലാ.....
ഇത്രേം വായിച്ചതിനുശേഷവും എനിക്കുണ്ടായപോലെ തങ്ങള്‍ക്കും ഒരു അനുഭവം വന്നതിനു ശേഷമേ തിരിച്ചറിവുണ്ടാകൂ എന്ന് വാശിപിടിക്കുന്നവര്‍ ഉണ്ടെങ്കില്‍ അവരോടു സ്നേഹത്തോടെ എനിക്കിതേ പറയാനുള്ളു..''മറ്റുള്ളവരുടെ വിഷമങ്ങള്‍ കാണാനുള്ള കണ്ണ് നിങ്ങള്‍ക്ക് ഉണ്ടെങ്കില്‍ മാത്രമേ...നിങ്ങളുടെ വിഷമങ്ങള്‍ കാണുന്ന കണ്ണുകള്‍ എവിടെയെങ്കിലും ഉണ്ടാകുകയുള്ളൂ''... സങ്കടം വെമ്പിതികട്ടി വരുമ്പോള്‍ അത് കാണാനോ കേള്‍ക്കാനോ ഒരാള്‍ ഇല്ലാതിരിക്കുന്ന അവസ്ഥ മരണവേദനയാണ് ..അത് ഞാന്‍ മനസ്സിലാക്കി ....അനുഭവത്തിന്‍റെ തീച്ചൂളയില്‍ ഇറങ്ങാതെതന്നെ നിങ്ങള്‍ക്കും അത് മനസ്സിലാക്കാന്‍ കഴിയട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു ...

2 comments:

  1. സ്വന്തം വിഷമം മാറിക്കാണുമെന്ന് കരുതുന്നു.

    വളരെ അനുഭവമുള്ള വലിയ എഴുത്തുകാരുടെ പോലെയുള്ള എഴുത്ത്ശൈലി.

    ReplyDelete
  2. ഏട്ടാ ഒരുപാട് നന്ദി എന്നെ വായിക്കാന്‍ സമയം കണ്ടെതിയത്തിലും ഒരു മറുപടി എഴുതാന്‍ മനസ്സ് കാണിച്ചതിലും ഒത്തിരി ഇഷ്ടം <3

    ReplyDelete